കൊച്ചി: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. നറുക്കെടുപ്പ് സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിക്കും തിരക്കും ഉണ്ടായ സാഹചര്യത്തിലാണ് വിമര്‍ശനം. നറുക്കെടുപ്പിന്റെ നടപടിക്രമങ്ങളില്‍ പങ്കാളികള്‍ അല്ലാത്തവരെ സോപാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിര്‍ശനം ഉന്നയിച്ചത്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.
അതേസമയം ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന് ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.