വടക്കേകാട്: മർദ്ദിതരും ദുർബലരുമായ ഫലസ്തീൻ ജനതയെ മാരകമായ ആയുധങ്ങൾ വർഷിച്ചും മരുന്നും ഭക്ഷണവും നിഷേധിച്ചും കിരാതമായ യുദ്ധമുറകൾ നടത്തുന്ന ഇസ്രായേലിന്റെ ക്രൂരമായ ചെയ്തികൾക്കെതിരെ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ അഭ്യർത്ഥിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് വടക്കേക്കാട് സോൺ കമ്മിറ്റി സംഘടിപ്പിച്ച ‘സന്നാഹം’ ക്യാമ്പിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ ലംഘിച്ച് അഭയാർത്ഥി ക്യാമ്പുകളിലും വിദ്യാലയങ്ങളിലും ബോംബുകൾ വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് വംശഹത്യ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇത്തരം ചെയ്തികൾക്കെതിരെ കക്ഷിഭേദമില്ലാതെ ലോക മനസ്സാക്ഷി ഒന്നിച്ച് നീങ്ങുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധം പോലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രവണത ഒട്ടും ശരിയല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സംഘടനാ സ്കൂൾ പരീക്ഷയിലെ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കല്ലൂർ മിസ്ബാഹുദയിൽ സംഘടിപ്പിച്ച പരിപാടി അബു ഹാജി കല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോ.അബ്ദുറസാഖ് അസ്ഹരി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഹാജി കല്ലൂർ, ഉവൈസ് സഖാഫി അകലാട്, ഷിയാസ് അശ്റഫി എടക്കര പ്രസംഗിച്ചു. മുഹമ്മദലി വടുതല സ്വാഗതവും അൻവർ വടക്കേകാട് നന്ദിയും പറഞ്ഞു.