ഇസ്രായേലിലെ ചാനൽ 13, ഇസ്രായേൽ ജനതയ്ക്കിടയിൽ നടത്തിയ ഒരു സർവ്വേഫലം പുറത്തുവന്നിരിക്കുന്നു. ആ സർവ്വേ അനുസരിച്ച് 76 % ജനങ്ങളും നെതന്യാഹു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധം കഴിഞ്ഞാലുടൻ രാജ്യത്ത് തെരഞ്ഞെടുപ്പുനടത്തി നേതന്യാഹുവിനെ പുറത്താക്കണമെന്ന ആവശ്യം 64 % ആളുകൾ മുന്നോട്ടുവച്ചിട്ടുണ്ട്.
ഒക്ടോബർ 7 ന് ഇസ്രായേൽ ചരിത്രത്തിൽത്തന്നെ കറുത്ത പാടായി മാറിയ ഹമാസ് ആക്രമണം മുൻകൂട്ടി മനസ്സിലാക്കാനും പ്രതിരോധിക്കാനും കഴിയാതെപോയ ആർമി, ഇന്റലിജൻസ് സംവിധാനങ്ങൾക്ക് കാരണം ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളിപ്പോലും നെതന്യാഹു പങ്കെടുക്കാതിരുന്നത് നീതീകരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ഭൂരിഭാഗം ജനങ്ങളും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കഴിയാതെ യെരുശലേമിലുള്ള ഒരു അമേരിക്കൻ ധനാഢ്യന്റെ ആഡംബര വില്ലയിൽ തങ്ങുന്ന നെതന്യാഹു ഇക്കാര്യത്തിലും നിയമവിരുദ്ധമായ കുറ്റമാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. നെതന്യാഹുവിന്റെ അത്യാഢംബര ജീവിതശൈലി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്.
ഈ വിഷയങ്ങളിലെല്ലാം നെതന്യാഹുവിനെതിരെ വരും നാളുകളിൽ അന്വേഷണവും വിചാരണയും നടക്കുകയും ഒരുപക്ഷേ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.