ഷാര്‍ജ: ഷാർജ പുസ്തകമേള അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ, മലയാളത്തിൽ നിന്നും ഒട്ടനവധി എഴുത്തുകാർ എത്തിച്ചേരുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു.
പി.കെ. പാറക്കടവ്, അജയ് പി.മങ്ങാട്ട്. ടി.ഡി.രാമകൃഷ്ണൻ തുടങ്ങിയ എഴുത്തുകാരുടെ സാന്നിധ്യം മലയാളി വായനാസമൂഹത്തെ ഏറെ സന്തോഷത്തിലാക്കി. പ്രിയപ്പെട്ട എഴുത്തകരോടൊപ്പം സമയം ചെലവിടാനും സംസാരിക്കുവാനും ഫോട്ടോ എടുക്കുവാനും അവർക്ക് കിട്ടുന്ന സുന്ദരനിമിഷങ്ങൾ ആണ് പുസ്തകമേള.
മലയാളത്തിലെ യുവ എഴുത്തുകാരും ഇത്തവണത്തെ പുസ്തകമേളയിലെ പ്രത്യേകതയാണ്. ജേക്കബ് എബ്രഹാം, മുക്താർ ഉദരംപൊയിൽ, സബീന എം സാലി, സുകുമാരൻ ചാലിഗദ്ദ, രേഖ ആർ താങ്കൾ, വി.എസ് അജിത്ത് എന്നിവർ ഷാർജ പുസ്തകമേളയിൽ എത്തിച്ചേർന്നിട്ടുണ്ട്.
തൻറെ ഏറ്റവും പുതിയ കഥാസംഹാരമായ ‘പെൺഘടികാരം’ പ്രകാശനം ചെയ്യുവാനാണ് അജിത്ത് എത്തിച്ചേർന്നിരിക്കുന്നത്. മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയനായ അജിത്തിൻറെ മൂന്നമത്തെ പുസ്തകം ഡിഡി ബുക്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
പുസ്തകത്തെപ്പറ്റി നിരൂപകൻ പി.കെ.രാജശേഖരൻറെ വാക്കുകൾ: “മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാന രീതിയാണ് അജിത്തിന്റേത്. മധ്യവർഗ്ഗത്തിൽപ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാന മണ്ഡലം.
ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെൺ ഘടികാരത്തിലെ കഥകൾ പരിഹാസത്തിന്റെ പുറന്തോടിനുള്ളിൽ നിത്യജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ആന്തരലോകത്തേയ്ക്ക് ദാർശനികമോ പ്രത്യയശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടിക്കാതെ സ്വതന്ത്രമായി നടന്നുകയറുന്നു”.
ഷാർജ പുസ്തകമേളയിൽ ഡിസി ബുക്‌സിന്റെ സ്റ്റാളിൽ ‘പെൺഘടികാരം’ ലഭ്യമാകും. ഈ മാസം പതിനൊന്ന് വരെ പുസ്തകമേളയിൽ ഉണ്ടാകുമെന്ന് വി.എസ്. അജിത് പറഞ്ഞു.