ആലുവ: ഇന്നാണ് കേരളത്തിന്റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന്റെ വിധി വരുന്നത്. ഹൃദയം വേദനിപ്പിച്ച കേസാണ് ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. കുട്ടിയുടെ വിശ്വാസത്തെയാണ് പ്രതിലംഘിച്ചത്. പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചു. വിചാരണ സമയത്ത് യാതൊരു കുറ്റബോധവും പ്രതിക്ക് ഇല്ലായിരുന്നു.
പ്രതി എപ്പോഴും തല കുനിച്ചു മാത്രമാണ് നിന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട തന്റെ വീഡിയോ പോലും പ്രതി നിഷേധിച്ചു. കേസിൽ ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ് പറഞ്ഞു.
കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്.
ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്.