കൊച്ചി: സാമൂഹ്യനീതിയുടെ ജനസംഖ്യാനുപാതിക വിതരണം സാധ്യമാക്കാൻ ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ യ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റി കൊച്ചിയിൽ സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം.
എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന പ്രക്ഷോഭ സംഗമം മുൻമന്ത്രി നീല ലോഹിതദാസ നാടാർ ഉദ്ഘാടനം ചെയ്തു. വോട്ട് ലഭിക്കുന്നതിന് പഠനങ്ങൾ നടത്താതെ മെയ്തി വിഭാഗത്തിനെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്തിയ ബി.ജെ.പി നടപടിയാണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുന്നതിലുള്ള സംഘ്പരിവാറിന്റെ ഭീതിയാണ് രഥയാത്രയിലും ബാബരി ധ്വംസനത്തിലും കലാശിച്ചത്. കേരളത്തിൽ ഒബിസികൾക്ക് ഉപകാരപ്പെടുമായിരുന്ന നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് തടയാൻ എൻഎസ്എസുമായി ചേർന്ന് യുഡിഎഫ് ഉണ്ടാക്കിയ തട്ടിപ്പായിരുന്നു നരേന്ദ്രൻ പാക്കേജ് എന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് യാതൊരു നിയമ തടസ്സവുമില്ലാതിരിക്കെ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും അതെ നിലപാട് തന്നെയാണ് കേരളത്തിലെ ഇടത്പക്ഷ ഗവൺമെന്റും സ്വീകരിച്ചിരിക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. ബീഹാർ സർക്കാർ പുറത്ത് വിട്ട ജാതി സെൻസസ് ഡാറ്റ എല്ലാ സംസ്ഥാനങ്ങളും അത് നടത്തേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
ബീഹാർ സർക്കാറിന്റെ രേഖകൾ അനുസരിച്ച് പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുള്ളപ്പോൾ മുന്നോക്ക വിഭാഗത്തിൽ വെറും 15.52 ശതമാനം പേർ മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനമാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അധിക പിന്നോക്ക വിഭാഗവും (ഇബിസി) എന്നത് ബീഹാറിലെ സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർചിത്രമാണ് വരച്ച് കാട്ടുന്നത്.
കർണ്ണാടകയിൽ കഴിഞ്ഞ സിദ്ധാരാമയ്യ സർക്കാരിന്റെ കാലത്ത് തന്നെ കാന്തരാജു കമ്മീഷൻ തയ്യാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് ഈ നവംബർ മാസത്തോടെ അത് പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജാതി രഹിത കേരളം എന്ന മുദ്രാവാക്യം മുഴക്കുന്ന ഇടത്പക്ഷത്തിന് ജാതി സെൻസസ് നടപ്പിലാക്കാൻ എന്താണ് തടസ്സം എന്ന് അവർ വ്യക്തമാക്കണം. ഇന്ത്യൻ ജനതയുടെ 75 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പിലാക്കുക എന്നത്. ഭരണഘടനയുടെ സൂക്ഷ്മമായ പ്രയോഗത്തിനും സാമൂഹിക വിതരണത്തിലും ഭരണകൂട നടപടികളിലും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെൻസ് അനിവാര്യമാണ്.
വ്യത്യസ്ത ജാതികൾ ഏതാണ്, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ, ഭരണകൂടത്തിന്റെ സേവനങ്ങൾ എത്താത്ത ജനവിഭാഗങ്ങൾ, സാമൂഹിക അധികാരത്തിലും വിഭവ വിതരണത്തിലും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ തുടങ്ങിയ സാമൂഹിക നീതിയുടെ വ്യത്യസ്ത മാനങ്ങളെ മനസ്സിലാക്കാൻ അത് സഹായിക്കും.
രാജ്യത്ത് സാമൂഹികാധികാരവും വിഭവാധികാരവും ആരാണ് കൈയടക്കി വെച്ചിരിക്കുന്നത് എന്ന യാഥാർത്ഥ്യത്തെ പുറത്ത് വിടാൻ ഭരണകൂടം തയ്യാറാകാത്തത് കൊണ്ടാണ് ജാതി സെൻസസ് എന്ന ആവശ്യത്തെ അവർ നിരന്തരം നിരാകരിക്കുന്നത്.
സംവരണം അർഹരായ ആളുകളിലേക്ക് എത്തണമെന്നും വിഭവങ്ങളും അധികാരവും സമൂഹത്തിലെ വ്യത്യസ് ജാതി വിഭാഗങ്ങൾക്കിടയിൽ തുല്യമായി വിതരണം ചെയ്യപ്പെടണമെന്നുമുള്ള രാഷ്ട്രീയ നിലപാട് സി.പി.എമ്മിന് ഉണ്ടെങ്കിൽ ജാതി സെൻസസ് നടപ്പിലാക്കാൻ അവർ തയ്യാറാകണം.
ജാതി സെൻസസിന്റെ കാര്യത്തിൽ ബിജെപിയുടെ അതേ നിലപാട് തന്നെയാണോ അവർക്കെന്ന് സിപിഎം വ്യക്തമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ബീഹാറിലെയും കർണ്ണാടകയും മാതൃകയിൽ സെൻസസ് നടപ്പിലാക്കാൻ ഇടത് പക്ഷം തയ്യാറാകാണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. ഡോ പി നസീർ (ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ), സുദേഷ് എം രഘു (ആക്ടിവിസ്റ്റ്, സംവരണ വിദഗ്ദ്ധൻ), അഡ്വ പയ്യന്നൂർ ഷാജി (സംസ്ഥാന പ്രസിഡന്റ്, എംബിസിഎഫ് ), ചിത്ര നിലമ്പൂർ (ആദിവാസി ഷെക്യ വേദി സംസ്ഥാന പ്രസിഡന്റ്), സുരേന്ദ്രൻ കരിപ്പുഴ (വെൽഫെയർ പാർട്ടി), റോയ് അറക്കൽ (എസ്.ഡി.പി.ഐ) എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് സ്വാഗതവും ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.