ഗാസ: ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ മരണം 195 ആയി. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 120 പേരെ കാണാതായതായും വിവരമുണ്ട്.
ഒരു ലക്ഷത്തിലധികം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് ക്യാമ്പിൽ ആക്രമണമുണ്ടായത്. ആക്രമണം യുദ്ധക്കുറ്റമാണെന്ന് യു എൻ ഹൈക്കമ്മീഷണർ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മിക്ക ആശുപത്രികളുടെയും പ്രവർത്തനം നിലച്ച സ്ഥിതിയാണുള്ളത്. ഇന്ധനമില്ലാത്തതിനാൽ പ്രവർത്തനം നിലച്ച ഗാസയിലെ ഏക ക്യാൻസർ ആശുപത്രിയായ ടർക്കിഷ് – പലസ്തീൻ ഫ്രണ്ട് ഷിപ്പ് ആശുപത്രി അടച്ചു.
അൽ ശിഫ ആശുപത്രിയുടെ പ്രവർത്തനം ഉടൻ നിലയ്ക്കുമെന്ന അവസ്ഥയിലാണ്. ആശുപത്രികളിൽ ഓക്സിജൻ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്.