ദുബായ്: ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ മൂന്നാംഘട്ടം ദുബായിൽ നവംബർ 26 മുതൽ നവംബർ 29 വരെ നടക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നടന്ന പരിപാടി ഇന്ത്യ – യുഎഇ സഹകരണത്തിന്റെ വിശാലതയും ശക്തിയും വിളിച്ചോതുന്നതായിരുന്നു. ആഫ്രിക്കയെ കൂടി ഉൾപ്പെടുത്തി പുത്തൻ പ്രോഗ്രാമുകളോടെയാണ് പുതിയ സീസൺ നടക്കുക.
യു.എ.ഇ – ഇന്ത്യ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത് ഉൾപ്പെടെ നിരവധി ഗുണങ്ങൾ രണ്ട് സീസണുകൾ മൂലം ഉണ്ടായിട്ടുണ്ട്. വ്യാപാരം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നീ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ ഐജിഎഫ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക വഴിതുറക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ത്യ, യുഎഇ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കൾ, നയരൂപകർത്താക്കൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾക്ക് എങ്ങനെ കൂടുതൽ യോജിപ്പോടെ പ്രവർത്തിക്കാനാകും ? മിഡിൽ ഈസ്റ്റിലെയും ഇന്ത്യയുടെയും ഉൾക്കൊള്ളുന്ന സാമ്പത്തിക ശക്തിയെ ആഫ്രിക്കയിലെ പുതിയ അതിർത്തികളിലേക്ക് എങ്ങനെ നയിക്കാനാകും ? തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും വാഗ്വാധങ്ങളും നടക്കും.
ചരിത്രപരമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള വിപുലമായ സഹകരണം ഇപ്പോൾ നടക്കുന്നുണ്ട്. കാര്യമായ പ്രയോജനപ്പെടുത്താത്ത തന്ത്രപരമായ സാധ്യതകളുള്ള ആഫ്രിക്കൻ ഭൂഖണ്ഡം ചേരുന്നതിലൂടെ ഇന്ത്യയ്ക്കും യുഎഇയിക്കും തങ്ങളുടെ ബന്ധത്തിന്റെ പുതിയ അധ്യായം തുറക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നെന്ന് ഐജിഎഫ് സ്ഥാപകനും ചെയർമാനുമായ മനോജ് ലദ്‌വ പറഞ്ഞു,
കാലാവസ്ഥാ വ്യതിയാന ലഘൂകരണം പ്രധാനമായും ചർച്ച ചെയ്യും. ഏറ്റവും കുറവ് കാർബൺ ഉദ്‌വമനം ആണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. തദ്ഫലമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, പൊതുജനാരോഗ്യം, കൃഷി, വികസന ലക്ഷ്യങ്ങൾ എന്നിവയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യ, യുഎഇ രാജ്യങ്ങൾക്ക് ആഫ്രിക്കക്ക് നൽകാൻ സാധിക്കുമെന്നും ലദ്‌വ കൂട്ടിച്ചേർത്തു.