ന്യൂഡൽഹി – കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രചാരണത്തിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിമർശം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരുമെന്നും ഇവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് തനിക്കെതിരായ കേസുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. ദശാബ്ദങ്ങളായി ജമ്മു കശ്മീരിൽനിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്‌കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്.ഡി.പി.ഐ, പി.എഫ്.ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ ഒന്നിച്ചെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനെതിരെ വ്യാപക വിമർശമുയർന്നിരുന്നു. കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രീണന നയമാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ കുറ്റപ്പെടുത്തൽ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി സ്‌ഫോടനത്തിൽ ഹമാസിന്റെയടക്കം പങ്ക് ആരോപിച്ചിരുന്നു. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദുസമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിനു കൂട്ടുനിൽക്കുകയാണെന്നുമെല്ലാം രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തുകയുണ്ടായി.
ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും കേരളം അതിനൊപ്പം നിൽക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വിഷമല്ല, കൊടും വിഷമാണെന്നും വ്യക്തമാക്കിയിരുന്നു. ഐ.പി.സി 153 കലാപത്തിനുവേണ്ടി പ്രകോപനമുണ്ടാക്കൽ, 153 (എ) മതസ്പർധ വളർത്തൽ, കേരള പോലീസ് ആക്ട് 120 (ഒ) ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തത്. രാജീവ് ചന്ദ്രശേഖർ സമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്.
2023 October 31Indiahate propagandacentral minister rajeev chandra shekartitle_en: HATE PROPAGANDA; RAJEEV CHANDRASHEKAR REACTING