കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് കളമശ്ശേരിയിൽ ഉഗ്രസ്‌ഫോടനം. കളമശ്ശേരി സമാറ കൺവെൻഷൻ സെന്ററിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. യവോഹ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ ഹാളിൽ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. രണ്ടായിരത്തി അഞ്ഞൂറോളം പേർ തിങ്ങിനിറഞ്ഞ ഹാളിൽ പ്രാർത്ഥന ആരംഭിച്ചതിന് പിന്നാലെ തുടരെ തുടരെ മൂന്ന് സ്‌ഫോടനങ്ങൾ ഉണ്ടാവുകയായിരുന്നു. വേദിയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ സമാപനദിനമായിരുന്നു ഇന്ന്. സ്‌ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ക്രമസമാധാനപരിപാലന ചുമതലയുള്ള എഡിജിപി കൊച്ചിയിലെത്തും. ഇന്റലിജന്റ് മേധാവിയും കൊച്ചിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്.. നിരവധി പേരുടെ നില ഗുരുതരമാണ്.മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് പ്രാഥമിക വിവരം.