തിരുവനന്തപുരം: ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തെ കേരളത്തിലെ രണ്ട് മുന്നണികളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റുന്നത് ഖേദകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന മഹാ റാലിയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സമ്മേളനത്തില്‍ ഇസ്രയേലിനെതിരെയെന്നുള്ള നിലയില്‍ പച്ചയായി ഹമാസിനെ വെള്ളപൂശുകയാണ് ചെയ്തത്. എം കെ മുനീര്‍ ഹമാസ് തീവ്രവാദികളെ ഭഗത് സിംഗിനെ പോലുള്ള സ്വാതന്ത്ര സമര സേനാനികളുമായി ഉപമിച്ചത് തികച്ചും വിനാശകരമായ നിലപാട് ആണ്. മതധ്രൂവീകരണത്തിലൂടെ വോട്ട് തേടാനുള്ള വിലകുറഞ്ഞ ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് തേടാനാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഹമാസ് ആണ് അവിടെ യുദ്ധം തുടങ്ങിയത്. എന്നാല്‍ അവരെ വിപ്ലവകാരികളായി ചിത്രീകരിക്കുന്ന പ്രസംഗമാണ് സമ്മേളനത്തില്‍ പലരും നടത്തിയത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതിനൊപ്പം പ്രകോപനവും സൃഷ്ടിക്കും. ഇത് രാജ്യത്തിന്റെ നിലപാടിനെതിരാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും പെട്ട് ജനങ്ങള്‍ ഉഴലുമ്പോള്‍ അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിത്. കേരളത്തില്‍ ഭരണസ്തംഭനമാണ്. സപ്ലൈകോ മാറി സപ്ലൈ നോ ആയി. അവിടെ സബ്‌സിഡി സാധനങ്ങള്‍ ഇല്ല, തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി, കെഎസ്ആര്‍ടിസിയെ പോലെ പല വകുപ്പിലും ശമ്പളവും പെന്‍ഷനും കൊടുക്കാനില്ല, നികുതി വരുമാനം കുറഞ്ഞു. അതിനിടെയാണ് 100 കോടി ചെലവിട്ട് കേരളീയം സംഘടിപ്പിക്കുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഒരു പ്രത്യേക മത വിഭാഗത്തിന്റെ ടൂറിസം പദ്ധതി മെച്ചപ്പെടുത്താന്‍ കോടികള്‍ ചെലവഴിക്കുകയാണ്. മുസ്ലിം ടൂറിസം എന്നാണ് പറയുന്നത്. ടൂറിസത്തിന് മതമുണ്ടോ. ഇത്തരം വിവേചനപരമായ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷവും മിണ്ടുന്നില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.