കൊച്ചി: നിയന്ത്രണമില്ലാതെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി.
പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റീസ് എ.ജെ ദേശായി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ളവർ അഡ്വ. അലക്സ് കെ ജോൺ മുഖേന നൽകിയ പൊതുതാല്പര്യ ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്.
നിയന്ത്രണമില്ലാതെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റീസ് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ മറുപടി നൽകിയെങ്കിലും വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബദ്ധപ്പെട്ട് മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.