കണ്ണൂര്‍: ഒടുവിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും സത്യം തിരിച്ചറിഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പ്, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ തമ്മിലടിയാണന്നും പാർലമെൻറ് തിരഞ്ഞെടുപ്പിന് പാർട്ടി ഇതുവരെ തയ്യാറായിട്ടില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പൊതുവേദിയില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിനെ സംബന്ധിച്ച് അതിജീവനത്തിന്റേതാണ്. പക്ഷേ പ്രവർത്തകർ അത് മനസിലാക്കുന്നില്ല. കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനമില്ല. കണ്ണൂരിൽ നടന്ന കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സുധാകരൻ നേതാക്കളെ കുറ്റപ്പെടുത്തിയത്.
ഒരു പ്രവർത്തനവും നടത്താത്ത മണ്ഡലങ്ങൾ ഉണ്ട്. ഇത്തരം മണ്ഡലം കമ്മറ്റികളെ പിരിച്ച് വിടും. സാമൂഹിക മാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ അപമാനിക്കുന്ന പോസ്റ്റുകൾ ഇടുന്ന കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കും. ഇത് നാണംകെട്ട പണിയാണ് – സുധാകരന്‍ താക്കീത് ചെയ്തു.
കെ പി സി സി അധ്യക്ഷൻ എന്ന നിലയിൽ ആണ് സുധാകരന്‍റെ പ്രസംഗമെങ്കിലും തന്റെ പാർലമെന്റ് മണ്ഡലം കൂടിയായ ജില്ലയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് തുടക്കം ഇടുന്നത് കൂടിയാണ് പ്രതിപക്ഷ നേതാവുകൂടി പങ്കെടുത്ത പരിപാടി. മുൻപ് തന്നെ ഇനി മണ്ഡലത്തിൽ മത്സരിക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ച സുധാകരൻ പക്ഷെ ആരാണ് സ്ഥാനാർഥി എന്നതിൽ ഇതുവരെയും മനസ് തുറന്നിരുന്നില്ല.
ജയന്തിന്‍റെ സാന്നിധ്യം കരടായി
എങ്കിലും കോഴിക്കോട് നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ അടുത്ത അനുയായിയുമായ കെ ജയന്തിന്റെ പേര് കെ സുധാകരൻ എഐസിസി നിരീക്ഷണ സമിതിക്ക് മുമ്പിൽ അടക്കം വെച്ചിരുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ വലിയ എതിർപ്പാണ് ഉണ്ടാക്കിയത്.
വാർത്തകൾ സ്ഥിരീകരിക്കാത്തതാണെങ്കിലും അത് ശരിവെക്കുന്ന വാർത്തകൾ ആണ് പ്രവർത്തക കൺവെൻഷനിൽ കണ്ണൂരിൽ കണ്ടത്. കണ്ണൂരിൽ പാർട്ടി വേദികളിൽ ഒന്നും കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തകർക്ക് അത്ര സുപരിചിതം അല്ലാത്ത കെ ജയന്തിന് സമ്മേളനത്തിൽ മുൻനിരയിൽ തന്നെ സുധാകരൻ സീറ്റ് നൽകി.
കരുതല്‍ ജയന്തിനായോ ?
ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രവർത്തക കൺവെൻഷൻ നടന്നത്. അതിലും ജയന്ത് സജീവം ആയിരുന്നു. സ്ഥാനാർഥികൾ ആരായാലും വിജയം ആണ് മുഖ്യ ഘടകം എന്ന് ഓർമ്മിപ്പിച്ച സുധാകരൻ സാമൂഹിക മാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ അപമാനിക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെയും, നേതാക്കളെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പു നൽകിയതും ജയന്തിലേക്കുള്ള സുധാകരന്റെ പാലമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.
നിലവിൽ ആലപ്പുഴയിലും കണ്ണൂരിലും പുതിയ സ്ഥാനാർഥികൾ വരുമെന്ന് പറയുമ്പോഴും കണ്ണൂരിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് വെല്ലുവിളിയാകും എന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും, സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുടെ മണ്ഡലമായ തളിപ്പറമ്പും ഉൾപ്പെടെ 5 നിയമസഭാ സീറ്റ് എൽ.ഡി.എഫിനുള്ള കണ്ണൂരിൽ യുഡിഫ് പരാജയപ്പെടുക എന്നത് സുധാകരന്റെ പരാജയം കൂടിയാണ്.