ഊട്ടി: കോത്തഗിരിയില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കോത്തഗിരി റോസ് കോട്ടേജില്‍ താമസിക്കുന്ന മാരിയമ്മന്‍ കോവിലിലെ പൂജാരി മാരിമുത്തുവാണ് (44) കൊല്ലപ്പെട്ടത്. മാരിമുത്തുവിന്റെ സുഹൃത്ത് ധനലക്ഷ്മി, ധനലക്ഷ്മിയുടെ കാമുകന്‍ ഉദയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടു വിവാഹം കഴിച്ച ധനലക്ഷ്മി കോത്തഗിരിയിലെ കോവില്‍മേട്ടില്‍ തനിച്ചു താമസിക്കുകയായിരുന്നു. മാരിമുത്തു ഇവരുടെ വീട്ടില്‍ പവിവായി എത്തുമായിരുന്നു. 23-ന് രാത്രി മാരിമുത്തു ധനലക്ഷ്മിയുടെ വീട്ടില്‍ പോയിരുന്നു.
എന്നാല്‍, രാത്രി 10ന് വീട്ടിലെത്തിയ ധനലക്ഷ്മിയുടെ മറ്റൊരു സുഹൃത്തായ ഉദയകുമാറും മാരിമുത്തുവും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്ന്, ഉദയകുമാറും ധനലക്ഷ്മിയും ചേര്‍ന്ന് മാരിമുത്തുവിനെ ക്രൂരമായി മര്‍ദിച്ച് വീടിനു സമീപമുള്ള പടിക്കെട്ടില്‍നിന്നു താഴേക്ക് തള്ളിയിടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ രക്തംവാര്‍ന്നു കിടക്കുന്ന മാരിമുത്തുവിനെക്കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ വേല്‍മുരുഗന്‍, എസ്.ഐ രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ധനലക്ഷ്മിക്കു പങ്കുണ്ടെന്നു മനസിലാക്കി. 
പോലീസ് ധനലക്ഷ്മിയുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ധനലക്ഷ്മി മേട്ടുപ്പാളയത്തുള്ളതായി കണ്ടെത്തിയ പോലീസ് മേട്ടുപ്പാളയത്തെത്തി ധനലക്ഷ്മിയെയും ഉദയകുമാറിനെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *