തിരുവനന്തപുരം: അറബികടലിൽ രൂപം കൊണ്ട് തേജ് ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗതയുണ്ടാകാൻ സാധ്യത.
ചൊവ്വ ഉച്ചയോടെ മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് ഒമാൻ, യെമൻ തീരത്ത് കരയിൽ പ്രവേശിക്കും. ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയാകില്ലെന്നാണ് നിഗമനം. ഈ വർഷത്തെ മൂന്നാമത്തെയും അറബികടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് തേജ്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യുന മർദ്ദം അതിതീവ്ര ന്യുന മർദ്ദമായും മാറും. ഇത് വരുന്ന മൂന്ന് ദിവസം ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങിയേക്കും.
മൂന്നുദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരും. മധ്യ തെക്കൻ ജില്ലകളിലാണ് മഴ വ്യാപിക്കുക. തിങ്കളാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. വടക്കൻ കേരളത്തിന്റെ മലയോര മേഖലയിൽ മഴ സാധ്യതയുണ്ട്. തിങ്കളും ചൊവ്വയും മധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്യുമെന്നാണ് നിഗമനം.