എരുമേലി: ആന്റോ ആന്റണി എംപിയെ ഔദ്യോഗികമായി ക്ഷണിച്ചില്ല എന്നാരോപിച്ച് എരുമേലിയിൽ നടന്ന ശബരിമല അവലോകനയോഗം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ സണ്ണി ബഹിഷ്കരിച്ച് യോഗത്തിൽ നിന്നും വാക്ക് ഔട്ട് നടത്തി.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല തീർത്ഥാടന മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
ദേവസ്വം ബോർഡ് ഭാരവാഹികൾ, മറ്റ് ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഉന്നതല ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, എരുമേലി ജമാഅത്ത് കമ്മിറ്റി തുടങ്ങി തീർത്ഥാടനത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഭാഗവാക്കാകേണ്ടനിരവധി പേർ യോഗത്തിൽ പങ്കെടുത്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി തികച്ചും അപലപനീയം ആണെന്നും, ഉത്തരവാദിത്തത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം ആണെന്നും എം എൽ എ പറഞ്ഞു.