ഇസ്രയേല്‍ പോലീസിന് യൂണിഫോം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റായ മരിയ അപ്പാരല്‍സ്. പലസ്തീന്‍ ജനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്നും മരിയ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കല്‍ അറിയിച്ചു.
‘വളരെ അപ്രതീക്ഷിതമായി അകത്ത് കയറി നിരപരാധികളെ കൊന്നൊടുക്കുകയാണ്. അതൊക്കെ ഏത് ഇസത്തിന്റെ പേരിലായാലും മനുഷ്യത്വമുള്ള ഒരുവ്യക്തി എന്ന നിലയില്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. മനഃസാക്ഷിക്ക് ഒപ്പം നില്‍ക്കുകയെന്ന പോളിസിക്കാരനാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ എത്ര നഷ്ടം വന്നാലും അത് സഹിക്കാന്‍ തയ്യാറാണ്’ തോമസ് പറയുന്നു.
യുദ്ധം തുടങ്ങിയപ്പോള്‍ കൂടുതല്‍ യൂണിഫോമിനുള്ള ഓര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കമ്പനിയുടെ നിലപാട് അവരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും തോമസ് ഓലിക്കല്‍ അറിയിച്ചു. മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പിലാണ് പ്രവര്‍ത്തിക്കുന്നത്.
കൂത്തുപറമ്പിലെ നിര്‍മാണ യൂണിറ്റിലാണ് ഈ യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും അവ പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീമും മരിയന്‍ അപ്പാരലില്‍ ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇസ്രയേല്‍ പോലീസിനും ജയില്‍ വകുപ്പിനുമുള്ള യുണിഫോം നിര്‍മ്മിച്ച് നല്‍കുന്നത് ഈ കമ്പനിയില്‍ നിന്നാണ്. ഒരോ വര്‍ഷവും 1,75,000 ത്തിലേറെ യൂണിഫോമുകളാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്. ഈ ഡിസംബര്‍ വരെയാണ് ഇസ്രയേല്‍ സേനയുമായുള്ള കരാര്‍.
ഇസ്രയേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍സ് ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്സ്, ഖത്തര്‍ പോലീസ്, ബ്രിട്ടീഷ് അമേരിക്കന്‍ സെക്യൂരിറ്റി കമ്പനികള്‍, ആശുപത്രി യൂണിഫോമുകള്‍ എന്നിവയെല്ലാം ഈ വസ്ത്ര നിര്‍മാണ കമ്പനിയില്‍ നിന്ന് നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.
നിലവില്‍ 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ തന്നെ 95 ശതമാനം ജീവനക്കാരും വനിതകളാണ്. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്.
അതേസമയം, ഇസ്രായേല്‍ പോലീസിനുള്ള യൂണിഫോം വിതരണം മരിയ അപ്പാരല്‍സ് നിര്‍ത്തിവച്ചതായി വ്യവസായ മന്ത്രി പി രാജീവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.