തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യുഡിഎഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്. രാവിലെ ആറുമുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം യുഡിഎഫ് നേതാക്കൾ പ്രതിഷേധത്തിനെത്തും.
സമരത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിച്ചേക്കില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സെക്രട്ടേറിയറ്റിൽ എത്തിച്ചിരിക്കുന്നത്. 14ഡിവൈഎസ്പിമാര്‍ക്കാണ് ക്രമസമാധാന ചുമതല.
1500-ഓളം പൊലീസുകാരെ സുരക്ഷയ്ക്കായി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹന പാര്‍ക്കിങ്ങിന് ഉള്‍പ്പടെയുള്ള നിർദേശങ്ങൾ പൊലീസ് നല്‍കിയിട്ടുണ്ട്. എഐ ക്യാമറ അഴിമതി ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി മെയ് 20-ന് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയിരുന്നു.