ഷാര്‍ജ: നവംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ  ലൂക്കോസ്  ചെറിയാന്റെ  കഥാസമാഹാരം ‘ശാന്തിരൂപിണി പ്രകാശനം  ചെയ്യുന്നു.  കൈരളി ബുക്സ് കണ്ണൂർ  പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ  പത്തു കഥകളാണ് ഉ ൾപ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും  ലൂക്കോസ് ചെറിയാന്റെ വാക്കുകൾ: “അക്ഷരങ്ങളെയും, എഴുത്തിനെയും വായനയെയും  എന്നും സ്നേഹിച്ച  പ്രവാസിയാണ് ഞാൻ. പ്രവാസത്തിന്റെ ചൂടും  തണുപ്പും അറിഞ്ഞ്, മരുഭൂമിയിൽ  ഉഷ്ണക്കാറ്റടിക്കുമ്പോൾ രൂപപ്പെടുന്ന കുഞ്ഞു കുഞ്ഞു മണൽ  കൂനകൾ പോലെ കഥകൾ. അക്ഷരങ്ങളെ  മുറുകെപ്പിടിച്ച് എഴുത്തിനെയും വായനയെയും സ്‌നേഹിക്കുമ്പോൾ വിവിധതരം  ആൾക്കാരുമായി ഇടപഴകുവാൻ സാധിക്കുകയും അറിയാത്ത  ജീവിതങ്ങൾ  കൺമുൻപിൽ അനാവരണം  ചെയ്യപ്പെടുന്നത് കോറിയിടുകയും ചെയ്യുന്നു. 
എല്ലാ എഴുത്തുകാരെയും ഇഷ്ടമാണെങ്കിലും ഞാനൊരു വൈക്കം മുഹമ്മദ്‌ ബഷീർ പക്ഷക്കാരനാണ്.  അദ്ദേഹത്തിന്റെ ലളിതവും മലയാളിത്വവും കേരളീയതയും നിറഞ്ഞു നിൽക്കുന്ന  നിരവധി കഥകൾ വായനക്കാരെ മുഴുവൻ ആകർഷിക്കുന്നു. പച്ചപ്പട്ടുവിരിച്ച പാടശേഖരത്തിലെ നൂൽവരമ്പിലൂടെ  നടക്കുമ്പോൾ ഓടിയകലുന്ന പക്ഷികളെപ്പോപോലെ എഴുതാനിരിക്കുമ്പോൾ ഓടി വന്ന് ഓടി അകലുന്ന ചിന്തകളും ആശയങ്ങളും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്‌തും നുണപറഞ്ഞും അടുത്തുള്ള വലിയ  ലൈബ്രറിയിൽ കയറിപ്പറ്റും കേട്ടറിവ് മാത്രമുള്ള ആനുകാലിക പ്രസിദ്ധീക രണങ്ങളെ  തേടിയുള്ള യാത്ര ഓർത്തുപോകുന്നു.  
പിന്നീടെപ്പോഴോ പ്രൊഫസർ എം. കൃഷ്ണൻ  സാർനെക്കുറിച്ച് അറിയുകയും അദ്ദേഹത്തിന്റെ സാഹിത്യ വാരഫലം വായിക്കുവാൻ വേണ്ടി മാത്രം ലൈബ്രറിയിൽ കയറി ഇറങ്ങിയ കാലം. എല്ലാറ്റിന്റെയും പുറകിൽ മലയാള ഭാഷ, അക്ഷരം  എന്ന എന്ന വികാരം മാത്രം. അതിന്നും തുടരുന്നു”
ലൂക്കോസ് ചെറിയാന്റെ ‘നിഴലുകൾ’ എന്ന നോവലും ‘ഇതളുകൾ’  എന്ന കഥാ സമാഹാരവും ഷാർജ പുസ്തകമേളയിൽ മുൻവർഷങ്ങളിൽ പ്രകാശനം  ചെയ്തിട്ടുണ്ട്.
ജനനം കോട്ടയം ജില്ലയിലെ പേരൂർ ഗ്രാമത്തിൽ. മാതാപിതാക്കൾ, തോമസ് ചെറിയാൻ, അന്നമ്മ ചെറിയാൻ. കുമരംപുത്തൂർ കല്ലടി ഹൈസ്കൂൾ, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭാസം. കോട്ടയം ജില്ലയിലെ മാന്നാനത്ത് ഇപ്പോൾ താമസം. ഭാര്യ: ജോമോൾ. മക്കൾ: റീനു, റിയ, ആസ്റ്റിൻ. മരുമകൻ സെൻ മാത്യു വർഗീസ്.
ഷാർജ പുസ്തകമേളയിൽ 2023 ൽ പ്രകാശനം ചെയ്യപ്പെടുന്ന ‘ശാന്തിരൂപിണി’ കൈരളി ബുക്‌സ് കണ്ണൂർ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകമേളയിലെ കൈരളി സ്റ്റാളിലും കേരളത്തിലും പുസ്തകം ലഭ്യമാകും എന്ന് പ്രസാധകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *