വണ്ടിപ്പെരിയാർ : വള്ളക്കടവ് ജനവാസമേഖലയിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും കാട്ടാനശല്യം.വള്ളക്കടവ് തോട്ടുങ്കര വീട്ടിൽ തോമസ് മാത്യുവിന്റെ (ജോയി) പുരയിടത്തിൽ കാട്ടാനയെത്തി കൃഷിനശിപ്പിച്ചു.
പുലർച്ചെ മൂന്നരയോടെയായിരന്നു സംഭവം. കൃഷിയിടത്തിൽ അനക്കംകേട്ട് അടുക്കളവശത്തെ കതകുതുറന്ന് ഇറങ്ങിയ ജോയി ഒറ്റായാന്റെ മുന്നിൽ പെടുകയായിരുന്നു. കൃഷിയിടത്തിൽനിന്ന തെങ്ങോല ഒടിക്കുകയും തെങ്ങ് തള്ളി മറിക്കുന്നതിനിടയിലുമാണ് മുന്നിൽപ്പെട്ടത്.
കാട്ടുപന്നിയോ മറ്റോ ആകാമെന്ന് കരുതിയാണ് ജോയി തനിയെ ഇറങ്ങിയത്. അടുക്കള ഭാഗത്തേക്ക് ചാടിക്കയറി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബഹളംവയ്ക്കുകയും ലൈറ്റുകൾ തെളിച്ച് ആനയെ പെരിയാർനദി കടത്തി കാട്ടിലേക്ക് വിട്ടു. കൃഷിയിടത്തിലെ കരിമ്പും തെങ്ങുകളും നശിപ്പിച്ചു.
വള്ളക്കടവ് മേഖലയിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനശല്യം കുറവായിരുന്നു. കൃഷിയിടങ്ങളിൽ വ്യാപകമായി നാശമുണ്ടായതോടെ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കി.
ആനകൾ വരുന്ന വഴിയിടങ്ങളിൽ വലിയ ലൈറ്റുകളും സ്ഥാപിച്ചു. വീണ്ടും ഈ മേഖലയിൽ കാട്ടാനശല്യം തുടങ്ങിയതോടെ കർഷകരും പ്രദേശവാസികളും ആശങ്കയിലാണ്.
JUST IN