ചെന്നൈ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ട സ്വദേശി കന്ദസാമി (54)ആണ് മരിച്ചത്. ചെന്നൈ സൈദാപേട്ടിലെ പെട്രോൾ പമ്പിന്റെ മേൽക്കൂരയാണ് ശക്തമായ മഴയിൽ തകർന്ന് വീണത്. അപകടത്തിൽ പത്ത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശക്തമായ മഴിയലാണോ, മിന്നലേറ്റ് മരക്കൊമ്പ് വീണതാണോ ഷീറ്റ് തകരാൻ കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കനത്ത മഴയ്‌ക്കിടെ ഷീറ്റ് നിലം പതിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും ഷീറ്റ് മാറ്റുന്നത് ദുഷ്‌കരമായിരുന്നു. തകർന്ന ഷീറ്റിനടിയിൽ എട്ടോളം ഇരുചക്രവാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
മിന്നലേറ്റ ഉടനെയാണ് ഷീറ്റ് തകർന്ന് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഷീറ്റ് മാറ്റാൻ കഴിഞ്ഞില്ല. അഗ്‌നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ഷീറ്റ് മാറ്റി ആളുകളെ പുറത്തെടുത്തത്.