കോട്ടയം: നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജ് പിടിയിൽ. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ റോബിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തെങ്കാശിയിലെ ഒരു കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്ന റോബിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജില്ല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ, റെയ്ഡിനിടെ റോബിൻ ജോർജ് കടന്നുകളയുകയായിരുന്നു. പൊലീസ് സാഹസികമായാണ് കഞ്ചാവ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ഡെൽറ്റ കെ ഒമ്പത് എന്ന പേരിൽ ഡോഗ് ഹോസ്റ്റലും നടത്തിവരുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെയാണ് പൊലീസ് സംഘം പരിശോധനക്കായി റോബിന്റെ വീട് വളഞ്ഞത്. ഇത് മനസ്സിലാക്കിയ റോബിൻ മുന്തിയ ഇനത്തിൽപെട്ട 13ഓളം നായ്ക്കളെ പൊലീസിനെ ആക്രമിക്കുന്നതിനായി അഴിച്ചുവിട്ട് മതിൽ ചാടി പിന്നിലെ പാടം വഴി കടന്നുകളഞ്ഞു.
തുടർന്ന് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നിവർ ചേർന്ന് ഡോഗ് സ്ക്വാഡിലെ നാർകോട്ടിക് സ്നിഫർ ഡോഗ് ഡോണിന്റെ സഹായത്തോടെ നായ്ക്കളെ കൂട്ടിലടച്ചു. വീടിനകത്തുണ്ടായിരുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട രണ്ടു നായ്ക്കളെ മുറിയിലടച്ചിട്ട ശേഷമാണ് പരിശോധന നടത്താനായത്.കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലും മുറിക്കുള്ളിൽ രണ്ട് ട്രാവൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കഞ്ചാവ്.