കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി 10 വർഷത്തിനുശേഷം പോലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ കല്ലടയിൽ വീട്ടിൽ കെ.എസ് മോഹനൻ (44) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ 2012- ൽ വാഹനാപകടമരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഇയാളെ മൂന്നുവർഷത്തേക്ക് തടവു ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ അപ്പീലിനു പോവുകയും, പിന്നീട് ഒളിവിൽ പോവുകയുമായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ കൺവിഷൻ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇയാൾ എറണാകുളം അയ്യമ്പുഴ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾക്ക് ഏറ്റുമാനൂർ,ചേർത്തല എന്നീ സ്റ്റേഷനുകളിൽ മോഷണം,അടിപിടി, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ ഇയാൾ കടുത്തുരുത്തി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
കോട്ടയം ട്രാഫിക് സ്റ്റേഷൻ എസ്.എച്ച്.ഓ ഹരികുമാർ, എസ്.ഐ സന്തോഷ് പി.എസ്, സി.പി.ഓ മാരായ ശ്രീജിത്ത് എം.ആർ, പ്രതീഷ് പി.പി, ശ്രീകുമാർ എം.കെ, മഹേഷ് വി.എസ്,അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.