തിടനാട്: അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ ലിസി തമ്പി (56) മകൻ ജോഷി ജോസഫ് (36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകൽ അജ്ഞാതരായ ആരോ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷണം നടത്തിയത് ലിസി ആണെന്ന് കണ്ടെത്തുകയും അതു മറക്കുന്നതിന് ഒരു കഥ ഉണ്ടാക്കിയതാണെന്ന് തെളിയുകയുമായിരുന്നു.
മോഷണത്തിനു ശേഷം ആഭരണങ്ങൾ പണയം വെക്കുന്നതിനായി മകനെ ഏൽപ്പിക്കുകയായിരുന്നു. തിടനാട് എസ്എച്ച്ഒ പ്രഷോഭ്.കെ.കെ, എസ്ഐമാരായ സജീവൻ വി, റോബി ജോസ്, രാജേഷ്, സിനി മോൾ സിപിഓമാരായ സജിനി, ശ്രീജിത്ത് കെ.എസ്, ശ്രീജിത്ത് വി നായർ, അജീഷ് ടി ആനന്ദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.