തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. കാര്യവട്ടത്ത് ഒക്ടോബർ മൂന്നിന് ഇന്ത്യ നെതർലെൻഡിനെ നേരിടും.
ലോകകപ്പിനു മുന്നോടിയായുള്ള നാല് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 30ന് ഓസ്ട്രേലിയയും നെതർലൻഡും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മറ്റു മത്സരങ്ങൾ. പകലും രാത്രിയുമായാണ് എല്ലാ മത്സരങ്ങളും. ദക്ഷിണാഫ്രിക്കയുടേയും അഫ്ഗാന്റെയും ടീമംഗങ്ങൾ ഇന്നലെ കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി.
ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെ ഇന്ത്യയിലെ പത്ത് സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രേമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം.