ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. 50 മീറ്റർ റൈഫിൾ 3പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് സമ്‌റയാണ് സ്വർണം നേടിയത്. ആഷി ഛൗക്‌സെ ഇതേയിനത്തിൽ വെങ്കല മെഡലും നേടി. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്‌റ സ്വന്തമാക്കിയത്. കഴിഞ്ഞ മെയിൽ ബാക്കുവിൽ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡാണ് സിഫ്റ്റ് മറികടന്നത്. ചൈനയുടെ സാങ്ങിനാണ് വെള്ളി.
നേരത്തെ ഇതേ വിഭാഗത്തിൽ ടീം ഇനത്തിൽ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമിൽ ആഷിയും അംഗമായിരുന്നു. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡൽനേട്ടം. ചൈന സ്വർണവും ദക്ഷിണ കൊറിയ വെങ്കലവും നേടി. സിഫ്റ്റിനും ആഷിക്കും പുറമെ മനിനി കൗശികും ഈ ടീമിലെ അംഗമായിരുന്നു.
നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ഷൂട്ടിങ്ങിൽ ഇന്ത്യ ആകെ അഞ്ച് മെഡലാണ് സ്വന്തമാക്കിയത്. രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ന് ഇന്ത്യ ആദ്യ സ്വർണം നേടിയത്. മനു ഭാകർ, എഷ സിംഗ്, റിതം സങ്‌വാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്കായി ഒന്നാമതെത്തിയത്. 1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വർണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. 25 മീറ്റർ ഷൂട്ടിംങ് വ്യക്തിഗത ഇനത്തിൽ മനു ഭാകറും എഷ സിംഗും ഫൈനലിൽ കടന്നിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *