പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടൻചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്.
രണ്ടു വർഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉൾവനത്തിൽ ഒളിവിൽ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ രണ്ടു വർഷം മുൻപാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സനൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ സ്വർണവും പണവും ഇയാൾ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന്, പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.