കൊച്ചി: വീട്ടമ്മയില്‍നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലുപേര്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ ജ്യോതിഷ് കുമാര്‍, മോഹന്‍കുമാര്‍, അജിത് കുമാര്‍, റാഞ്ചി സ്വദേശി നീരജ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍നിന്ന് 28 മൊബൈല്‍ഫോണ്‍, 85 എ.ടി.എം. കാര്‍ഡുകള്‍, ലാപ്പ്‌ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും 1.25 ലക്ഷം രൂപയും പിടിച്ചെടുത്തു. 
സ്‌നാപ് ഡീലിന്റെ ഉപഭോക്താക്കള്‍ക്കായി സ്‌നാപ്ഡീല്‍ ലക്കി ഡ്രോ എന്ന പേരില്‍ നടത്തിയ നറുക്കെടുപ്പില്‍ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി പറഞ്ഞ് വീട്ടമ്മയെ കബളിപ്പിക്കുകയായിരുന്നു. സമ്മാനത്തുക ലഭിക്കാന്‍ പലപ്പോഴായി വീട്ടമ്മയില്‍ നിന്ന് ഒരു കോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ വീട്ടമ്മ പരാതി നല്‍കുകയായിരുന്നു. 
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോണ്‍ നമ്പരുകളും അഞ്ഞൂറോളം മൊബൈല്‍ഫോണ്‍ രേഖകളും ഇരുന്നൂറ്റമ്പതോളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞത്. തുടര്‍ന്ന് പ്രതികള്‍ റാഞ്ചിയിലെ ഉള്‍പ്രദേശത്തെ ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു. 
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന തുക മറ്റ് അക്കൗണ്ടുകളിലൂടെ എ.ടി.എം. കാര്‍ഡ് വഴി പിന്‍വലിച്ച് ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുകയാണ് രീതി. ഇന്റര്‍നെറ്റ് പാസ്‌വേഡ് കൈക്കലാക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ അക്കൗണ്ട് ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ക്ക് പകരം സ്വന്തം ഫോണ്‍ നമ്പരാണ് പ്രതികള്‍ അക്കൗണ്ടില്‍ ബന്ധിപ്പിക്കുന്നത്. അതിനാല്‍ അക്കൗണ്ട് ഉടമകള്‍ തട്ടിപ്പ് തിരിച്ചറിയില്ല. 
കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസിന് വീട്ടമ്മ നല്‍കിയ പരാതി കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ അറിയിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *