ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരണമൂട്ടിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ഗുണ്ടകൾ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ എത്തി പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്.
ഇരുവരും കാറിൽ നിന്ന് ഇറങ്ങി നാല് പൊലീസുകാരെ അക്രമിക്കാൻ തുടങ്ങിയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചിട്ട വിനോദിന്റെ പേരില്‍ പത്ത് കൊലക്കേസുകളും അമ്പതോളം മറ്റ് കേസുകളുമുണ്ട് . രമേഷിനെതിരെ അഞ്ച് കൊലപാതക കേസുകളും 30 മറ്റ് കേസുകളും ഉണ്ട്.