കൊച്ചി: പിവി അൻവർ എംഎൽഎയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്‌മ കോഓർഡിനേറ്റർ കെവി ഷാജിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021 ലും 2022 ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്. കേസിൽ ഇന്നത്തെ വിധി പിവി അനവറിന് നിർണായകമാകും.