പൊന്നാനി: ഈഴുവത്തിരുത്തിയിലെ അഞ്ചു മുതൽ ഒൻപത് വരെയുള്ള വാർഡുകളിൽ ചെറിയ മഴയ്ക്ക് പോലും പ്രളയത്തിന് സമാനമായ രീതിയിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി താമസം മാറി പോകേണ്ട സാഹചര്യങ്ങൾക്ക് പരിഹാരം കാണണമെന്ന് കെ കരുണാകരൻ സ്റ്റഡി സെൻറർ പൊന്നാനി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് പകരം രണ്ട് അടി വീതിയുള്ള കാനയിലൂടെ 8 കിലോമീറ്റർ ചുറ്റിവളഞ്ഞ് ദേശീയപാത വഴി ബിയ്യം കായലിലേക്കാണ് പോകുന്നത്. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് വഴി തിരിച്ചുവിടുന്നതിന് ഡ്രൈനേജ് നിർമ്മിച്ച് വീടുകളിലേക്ക് വെള്ളം കയറുന്നതിന് പരിഹാരം കാണണമെന്ന് കെ കരുണാകരൻ സ്റ്റഡി സെൻറർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു.
ബ്ലോക്ക് ചെയർമാൻ എ പവിത്രകുമാർ അധ്യക്ഷ വഹിച്ചു. കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, ഡിസിസി മെമ്പർ ജെ പി വേലായുധൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.