തിരൂർ: മലപ്പുറത്ത് എല്ലാ ഖനനവും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറിന്റെ ഉത്തരവ്. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്.
പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. തൃശൂരിൽ റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പറപ്പൂർ -ചാലക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തേക്ക് മറിഞ്ഞുവീണാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ ഇനിയും തുറന്നേക്കാന്‍ സാധ്യത. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
പാലക്കാട് കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
