പത്തനംതിട്ട: അടൂരില്‍ ശക്തമായി വെള്ളം ഒഴുകിയ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മിനി ഭവനിൽ ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. വാഹനം തോട്ടിലേക്ക് മറിഞ്ഞപ്പോള്‍ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ ഡ്രൈവര്‍ വാഹനത്തിന് അടിയില്‍ പെട്ടുപോയി.
അടൂർ അഗ്നിശമനസേന എത്തിയാണ് വാഹനത്തിനടിയിൽ നിന്ന് ഉണ്ണികൃഷ്ണനെ പുറത്തേക്കെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തടസമായി.
വിവരമറിഞ്ഞ് അടൂരില്‍ നിന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തോട്ടിൽ നിന്ന് ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്ത് എടുക്കുകയായിരുന്നു.
ഉടൻ തന്നെ ഫയർ ഓഫീസർമാർ ചേർന്ന് സിപിആർ നൽകിയെങ്കിലും ഇയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിഖാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശരത്, സന്തോഷ്, പ്രദീപ്, അജീഷ് എംസി, സുരേഷ് കുമാർ, അജയകുമാർ എന്നിവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് അയച്ചു. ഭാര്യ: ദീപ, മകൾ: ഐശ്വര്യ.