ഡല്‍ഹി: പശ്ചിമഘട്ടത്തിലെ വന്യമൃഗ-മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ-മൃഗമേഖലകളെ തരം തിരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സർക്കാർ പഠനം നടത്തണം. ഒരു മൃഗത്ത ആവാസ വ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ മാറ്റരുത് എന്നീ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ, കേരള-തമിഴ്‌നാട് സർക്കാരുകളെ എതിർകക്ഷിയാക്കിയാണ് ഹർജി. അരിക്കൊമ്പൻ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ, വികെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ.
അതേസമയം, അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് കോടതിയില്‍ ഹര്‍ജി നൽകിയത്.