കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അബ്ദുൾ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പി.ഡി.പി. ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായത്. മദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറിനെ ബന്ധപ്പെടുന്നത്.
ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവർത്തക താക്കീത് നല്‍കിയെങ്കിലും നിസാർ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടർന്നു. ഇതോടെയാണ് മാധ്യമപ്രവർത്തക പരാതി നല്‍കിയത്. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിസാർ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചെന്നാണ് പരാതിയിൽ പറയുന്നത്.