ജൂണില്‍ നായകളുടെ കടിയേറ്റത് കാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടുന്നു

തെരുവു നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നവര്‍ വര്‍ധിക്കുന്നു.  സംസ്ഥാനത്ത് ആറുമാസത്തിനിടെ നായ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തോളം പേരാണ്. ആരോഗ്യവകുപ്പിന്റെ കണക്കാണിത്.
തെരുവുനായകളുടെയും വളര്‍ത്തുനായകളുടെയും കടിയേറ്റ് ജനുവരിക്കും മേയ് മാസത്തിനുമിടയില്‍ 1,37,137 പേര്‍ ചികിത്സതേടിയെന്നാണ് കണക്ക്. ഈ മാസം കാല്‍ ലക്ഷത്തിലധികം പേര്‍ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അന്തിമകണക്ക് ലഭ്യമായിട്ടില്ല. മാസം കുറഞ്ഞത് 25,000 പേരെങ്കിലും നായകടിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്.

വളര്‍ത്തുനായകളുടെ കടിയേല്‍ക്കുന്നവരില്‍പലരും ചികിത്സ തേടാത്തതിനാല്‍ ഇതുകൂടാനാണ് സാധ്യത.ഈ വര്‍ഷം ഇതുവരെ ഏഴു പേര്‍ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,89,986 തെരുവുനായകളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒരു ലക്ഷത്തോളം. ഇവയില്‍ വന്ധ്യംകരിച്ചത് 18,852 എണ്ണത്തിനെ മാത്രമാണ്. 2022 സപ്തംബര്‍ മുതല്‍ ഈമാസം ആദ്യ വാരം വരെ 32,061 തെരുവുനായകള്‍ക്കും
4,38,473 വളര്‍ത്തുനായകള്‍ക്കും പേവിഷ പ്രതിരോധമരുന്ന് നല്‍കിയെന്നാണ് കണക്കുകള്‍. കണ്ണൂര്‍ ജില്ലയില്‍ മുഴപ്പിലങ്ങാട് നായ്ക്കളുടെ ആക്രമണത്തില്‍ നിഹാല്‍ നൗഷാദെന്ന ഭിന്നശേഷിക്കാരന്‍ മരിച്ചിരുന്നു.തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നായക്കൂട്ട ആക്രമണങ്ങളുണ്ടായി. അക്രമകാരികളായ നായകളെ ദയാവധം ചെയ്യാനുള്ള നടപടികളിലാണ് സുപ്രീം കോടതി.

By admin

Leave a Reply

Your email address will not be published. Required fields are marked *