ബൈക്കപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അധ്യാപിക മരിച്ചു

കൊടുങ്ങല്ലൂര്‍: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം കോറോംപറമ്പില്‍ സുമേഷിന്റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ രശ്മി ആറ് മാസമായി അബോധാവസ്ഥയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നായിരുന്നു അപകടം നടന്നത്. ഡിസംബര്‍ എട്ടിനായിരുന്നു രശ്മിയുടെയും സുമേഷിന്റേയും വിവാഹം. 21ന് ഭര്‍ത്താവിനൊപ്പം പീച്ചി ഡാം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ പട്ടിക്കാട് രണ്ടാമത്തെ ഹമ്പ് കയറുമ്പോള്‍ ബൈക്കില്‍നിന്ന് തെറിച്ചുവീഴുകയായിരുന്നു.
റോഡില്‍ തലയിടിച്ചുവീണ രശ്മി നാലുമാസത്തോളം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ ശൃംഗപുരം പോഴായിപ്പറമ്പില്‍ ഗണേശ് പൈയുടെയും രമയുടെയും മകളാണ് രശ്മി. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജ് അധ്യാപികയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *