കൊച്ചി: തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചു.
കോടതിയിൽ ഹാജരായ യുവതി ബന്ധം തുടരാൻ താൽപര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണു താൽപര്യം എന്നും അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായ പൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ ത്തുടർന്ന് ജനുവരി 27നു വീടുവിട്ടു.
എന്നാൽ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതിനെത്തുടർന്ന് ഇവർ എറണാകുളത്തേക്കു താമസം മാറ്റി. എന്നാൽ മേയ് 30നു യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നാണു സുമയ്യ നൽകിയ പരാതി.