കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാത്. കൊല്ലം നഗരത്തിലെ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പെൺകുട്ടി. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാകുകയും പിന്നീട് ഇയാൾ ഗർഭം അലസിപ്പിക്കുകയുമായിരുന്നു.
നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന രണ്ടു പെൺകുട്ടികളെ കാണാതായതോടെയാണ് പീഡന വിവരം പുറത്തുവന്നത്. കാണാതായ പെൺകുട്ടികളിൽ ഒരാളാണ് പീഡനത്തിന് ഇരയായത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.
അതേസമയം, കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പിടിയിലായി. ഇളമാട് കാരാളികോണം ആദിൽ മൻസിലിൽ അബ്ദുൽ അസീസാണ് (20) പിടിയിലായത്. കുമ്മിളിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി, സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചും ബസ് യാത്രയിലും പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കൽ ആനപ്പാറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
