ആലപ്പുഴ: വിവാഹ വേദിയിൽ നടന്ന നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തിൽ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തിൽ പെൺകുട്ടിയെ അഖിലിനൊപ്പം മജിസ്‌ട്രേറ്റ് വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആൽഫിയ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മജിസ്‌ട്രേറ്റിന്റെ നടപടി. ഇരുവരും കോവളത്തെ അഖിലിന്റെ വീട്ടിലേക്ക് മടങ്ങി.
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ വെച്ചാണ് അഖിലും കായംകുളം സ്വദേശിനിയായ ആൽഫിയയും തമ്മിലുള്ള വിവാഹം നടത്താനിരുന്നത്. എന്നാൽ ആൽഫിയയെ വിവാഹം നടക്കാനിരുന്ന ക്ഷേത്രത്തിൽ നിന്ന് പോലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു പോലീസ് പറഞ്ഞത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. ആൽഫിയയുടെ ബന്ധുക്കളും പോലീസിനൊപ്പം ഉണ്ടായിരുന്നെങ്കിലും വീട്ടുക്കാരോടൊപ്പം പോകാൻ പെൺകുട്ടി വിസമ്മതിയ്‌ക്കുകയായിരുന്നു.
കോവളം പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ആൽഫിയ പറഞ്ഞുവെന്ന് അഖിൽ പറയുന്നു. കായംകുളം പോലീസിന്റെ നടപടിക്കെതിരെ അഖിൽ കോവളം പോലീസിൽ പരാതി നൽകിയിരുന്നു.
