മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ മൂന്ന് എം.എസ്.എഫ് സ്ഥാനാർഥികൾക്കായി ഫ്രറ്റേണിറ്റിയുടെ 54 വോട്ട് നൽകിയതിന് പകരമായി സെനറ്റ് ഇലക്ഷനിൽ 25 എംഎസ്എഫ് വോട്ടുകൾ നൽകാമെന്നായിരുന്ന ഫ്രറ്റേണിറ്റി -എം.എസ്.എഫ് ധാരണയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എന്നാൽ യൂനിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ ഫ്രറ്റേണിറ്റി ധാരണയനുസരിച്ച് വോട്ട് ചെയ്ത തങ്ങളുടെ യു.യു.സിമാരെ പി.കെ നവാസ് വഞ്ചിച്ചെന്നും സെനറ്റ് ഇലക്ഷനിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാർത്ഥിയെ പി.കെ നവാസ് ധാരണ ലംഘിച്ച് പരാജയപ്പെടുത്തിയെന്നും സബീൽ ആരോപിച്ചു.
“ഇതേ ഇലക്ഷനിൽ കെ.എസ്.യുവുമായി ഉണ്ടാക്കിയ ധാരണ രേഖമൂലം എഴുതിയപ്പോൾ എം.എസ്.എഫുമായി അങ്ങനെയൊന്ന് ഉണ്ടാക്കാത്തത് എം.എസ്.എഫിന്റെ മുൻ കാല പ്രസിഡന്റുമാർ പുലർത്തിയ വിശ്വാസ്യതയെ മുൻ നിർത്തിയായിരുന്നു. ചരിത്രത്തിൽ ആദ്യമായല്ല എം.എസ്.എഫിനോട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇലക്ഷൻ ധാരണയുണ്ടാക്കുന്നത്. മിനിയാന്ന് വരെ ആ ധാരണ പാലിച്ച ചരിത്രമേ രണ്ട് കൂട്ടർക്കും ഉണ്ടായിരുന്നുള്ളു. ആ വിശ്വാസത്തിന്റെ പുറത്തുണ്ടാക്കിയ ധാരണയിൽ ചതി കാണിച്ചപ്പോൾ എം.എസ്.എഫ് എന്ന പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയാണ് പി.കെ നവാസ് നഷ്ടപ്പെടുത്തിയത്. ”
“സ്വന്തം രാഷ്ട്രീയ ഭാവി നിലനിർത്താൻ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പോലും പകരം കൊടുത്ത വഞ്ചകനാണ് പി.കെ നവാസ്. ഇലക്ഷനുകൾ ഇവിടെ അവസാനിക്കുന്നില്ല നവാസ്…. അത് കോളേജ് ഇലക്ഷനുകളായും യൂണിവേഴ്സിറ്റി ഇലക്ഷനുകളായും നിയമ സഭാ ഇലക്ഷനുകളായുമെല്ലാം ഇനിയുമുണ്ടാവും. ചതിയുടെയും വഞ്ചനയുടെയും പുറത്ത് കെട്ടിപ്പൊക്കിയ നിങ്ങളെന്ന ബിംബം തകർന്ന് വീഴുക തന്നെ ചെയ്യും. ചീട്ട് കൊട്ടാരങ്ങൾക്ക് ആയുസ്സ് കുറവാണ്. എം.എസ്.എഫിന്റെ ചരിത്രത്തിൽ കാലം നിങ്ങളെ അടയാളപ്പെടുത്തുക വഞ്ചകനായ പ്രസിഡന്റ് ആയിട്ടായിരിക്കും.” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം: https://facebook.com/story.php?story_fbid=pfbid02JpJ8HRS5nPgoqNzjvvpiLxR5TFQiBbh3gdNgSKdWn4SpqfqWBXCNXQsGKX3MaoqQl&id=100043457028650&mibextid=Nif5oz
