മലപ്പുറം: മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും ഷെയർ ചെയ്ത യുവാവിന് ഒരു വർഷം തടവും 35,000 രൂപ പിഴയും. എടക്കര പാലേമാട് അറണാംപാടം കൊളക്കാടന്‍ അജ്നാസി(23)നെയാണ് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്.
‘ഐ ലൗ കിഡ്സ്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവ ഷെയർ ചെയ്തിരുന്നത്. പോക്സോ ആക്ട് പ്രകാരം 10000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു മാസം തടവും, ഐ.ടി. ആക്ട് പ്രകാരം ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും വിധിച്ചു.
പ്രതി ഫോണില്‍ വാട്സ് ആപ്പ് വഴി ചൈല്‍ഡ് പോണോഗ്രാഫി കാണുകയും കൈമാറുകയും ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എടക്കര പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇന്‍സ്പെക്ടറായിരുന്ന പി.എസ്. മഞ്ജിത്ത് ലാല്‍ പ്രതിയുടെ വീട്ടിലെത്തി ഫോണ്‍ പരിശോധിച്ച് കേസ് എടുക്കയും തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഐഷ പി. ജമാല്‍ ഹാജരായി. ജാമ്യക്കാര്‍ ഹാജരായതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു.