തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രധാനമന്ത്രിക്ക് കത്തുനൽകി.
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ചത് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസിനെയാണ്. യുപിയിലെ അംബേദ്കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ലാ ജയിലുകളില്‍ അടക്കപ്പെട്ട അഞ്ച് മലയാളി പാസ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജയേയും തിരുവനന്തപുരം കൊടിക്കുന്നില്‍ സ്വദേശി പാസ്റ്റര്‍ ജോസ്പ്രകാശിനെയും സന്ദര്‍ശിച്ചാണ് അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വ്യാജക്കേസില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട ഇവര്‍ക്ക് മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളില്‍ നരകയാതനയാണ്. ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറിയാണ് റിപ്പോര്‍ട്ടില്‍ കാണാനായതെന്ന് സുധാകരന്‍ പറഞ്ഞു.