പട്‌ന: പുതുതായി വാങ്ങിയ ബൈക്കിൽ തളിക്കാൻ ഗംഗാജലം എടുക്കാനിറങ്ങിയ 14-കാരനെ മുതല പിടിച്ചു. ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് കുമാർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുതായി വാങ്ങിയ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നതിന് മുമ്പ് ഗംഗയിൽ സ്‌നാനം ചെയ്യാനും വാഹനത്തിൽ തളിക്കാൻ ഗംഗാജലം എടുക്കാനും വേണ്ടിയായിരുന്നു അങ്കിത് നദിയിലിറങ്ങിയത്.
കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ അങ്കിതിനെ മുതല കടിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി തിന്നുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങൾ ഗംഗയിൽനിന്ന് പുറത്തെടുക്കാനായത്.
ഇതിന് പിന്നാലെ നദീതീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം മുതലയെ വടിയും കല്ലുകളും ഉപയോഗിച്ച് അടിച്ചു കൊന്നു. മുതലയെ കൊന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
