വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ് സന്ധുവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഡിഫൻസ്, സ്പേസ് മേഖലകളിൽ നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ടെന്ന് അമേരിക്കൻ അംബാസിഡർ അഭിപ്രായപ്പെട്ടു. ഫാർമസ്യൂട്ടിക്കൽ വാക്സിൻ രംഗത്തും സഹകരണത്തിന് സാധ്യതകളുണ്ട്.
ആരോഗ്യ പ്രവർത്തകരെ അമേരിക്കയിലേക്ക് അയക്കുന്നതിലും അവർക്ക് നേഴ്സിംഗ് വിദ്യാഭ്യാസം വിപുലീകരിച്ചുകൊണ്ട് നിലവാരം ഉയർത്തുന്നതിലും അമേരിക്കൻ കമ്പനികളുമായി സഹകരണത്തിൽ ഏർപ്പെടുന്നതിനെപ്പറ്റിയും ചർച്ച നടന്നു.
ടൂറിസം മേഖലയിൽ സഹകരണത്തിന്റെ വലിയ സാധ്യതകളാണുള്ളത്. മെഡിക്കൽ ടൂറിസം രംഗത്തെ സഹകരണം വഴി ആയുർവേദത്തെ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ സാധിക്കും.
ഐടി ഇന്നൊവേഷൻ, സ്റ്റാർട്ട് അപ്പ്, റിന്യുവബിൾ എനർജി, ഗ്രീൻ ഹൈഡ്രജൻ മേഖലകളിലുമുൾപ്പെടെ അമേരിക്കൻ കമ്പനികളും കേരളവുമായുള്ള സഹകരണത്തെ കുറിച്ചും ചർച്ച നടന്നു.
കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ അംബാസിഡർ വാഗ്ദാനം ചെയ്തു. കേരളത്തിൽ കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ കൊണ്ടുവരാനും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുമാവശ്യമായ നടപടികളെടുക്കാനും എംബസി പിന്തുണ വാഗ്ദാനം നൽകി.
