കൊച്ചി: സീറോ മലബാർ സഭയുടെ അടിയന്തര സിനഡ് യോഗം നാളെ മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സാധരണ ഷെഡ്യൂൾ പ്രകാരം ഓഗസ്റ്റിൽ ചേരേണ്ട സിനഡാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശപ്രകാരം ജൂൺ 12 മുതൽ 16 വരെ നടത്തുന്നത്.
സീറോ മലബാർ സഭ ആരാധനക്രമവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതിയിലുണ്ടായ വിമത നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര സിനഡ് ചേരുന്നത്. ആരാധനക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സിനഡ് ചർച്ച ചെയ്യും. സഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡിൽ അവതരിപ്പിക്കും.
എറണാകുളം-അങ്കമാലി അതിരൂപതിയിലെ വിമത വൈദീകരുടെ സമര കുർബാന അടക്കമുള്ള വിഷയങ്ങൾ സിനഡിലെ മുഖ്യ ചർച്ചാ വിഷയമായി ഉയരും.
വത്തിക്കാൻ നിർദേശിച്ച സിനഡ് യോഗ തീരുമാന പ്രകാരമുള്ള കുർബാന ക്രമത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ആരാധനക്രമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നടിപടി സ്വീകരിക്കാനാണ് നിർദേശം.
കൂടാതെ അതിരൂപത വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ചർച്ചയുണ്ടായും. തീരുമാനങ്ങൾ സംഭബന്ധിച്ച വിവരങ്ങളിൽ അഭ്യൂഹം നിലനിൽക്കുന്നുണ്ടെങ്കിലും വിമത നീക്കം നടത്തിയ വൈദീകർക്കെതിരെ കർശന നടപടിയുണ്ടായേക്കുമെന്നാണ് സൂചന. നടപടി നേരിടേണ്ട വൈദീകർക്ക് ഇതിനകം തന്നെ സഭ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ നടപടിയെന്തെന്നുള്ളത് സിനഡ് തീരുമാനിക്കും.
എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചുകൊണ്ട് സഭാ ആസ്ഥാനം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വത്തിക്കാന്റെ നിർദേശമുണ്ട്. ഇക്കാര്യത്തിലും സിനഡിൽ തീരുമാനം ഉണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കാക്കനാട് ആസ്ഥാനം നിലനിർത്തിക്കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചുകൊണ്ട് കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി പുതിയൊരു അതിരൂപത നിലവിൽ വരാനാണ് സാധ്യത.
വിഭജിച്ചാൽ സ്വതന്ത്രമാകുന്ന എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമതർക്കുകൂടി സ്വീകാര്യനായ ആർച്ച് ബിഷപ്പിനെ ചുമതലയേൽപ്പിക്കാനും സാധ്യതയുണ്ട്. സിനഡ് ആരാധനാക്രമം നടപ്പാക്കേണ്ട ചുമതലയോടുകൂടി ഫരീദബാദ് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങയെ ആർച്ച് ബിഷപ്പായി നിയമിച്ചേക്കും.
ഇന്ത്യയിലും വിദേശത്തുമായി നിലവിൽ സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 59 മെത്രാന്മാരാണ് സിനഡിൽ പങ്കെടുക്കുക. അതേസമയം കഴിഞ്ഞ തവണ വത്തിക്കാൻ ഇടപെട്ട് മെത്രാൻ പദവിയിൽ നിന്നും നീക്കം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ മുൻ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ സിനഡിൽ പങ്കെടുക്കില്ലെന്നാണ് സൂചന.
സിനഡിൽ നിന്നും വിട്ടുനിന്നാൽ ആന്റണി കരിയിലുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾ ശരിയാണെന്നു വേണം മനസിലാക്കാൻ. എന്തിരുന്നാലും സിനഡ് അവസാനിക്കുന്നതോടെ സുപ്രധാന തീരുമാനങ്ങളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പല അനിശ്ചിതത്വങ്ങൾക്കും വിരാമമാകും.