നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിനിമാ മേഖലയിലുള്ളവരുടെയടക്കം എട്ടു പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് നടിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി.
മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി.വിജയ് ബാബുവിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഈ മാസം 22 നാണ് നടി പരാതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നടൻ വിദേശത്തേക്ക് കടന്നത്. പ്രതിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുത്തിരുന്നു