കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും നൈസർഗികതയോടെ കവിതകളിൽ അവതരിപ്പിച്ചു. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാ രീതിയിലും ഒന്നിനൊന്ന് വ്യത്യസ്തത പുലർത്താനും ശ്രമിച്ചു. കുമളിയിലാണ് താമസം. ഭാര്യ അമ്പിളി കെ ആർ.
1974ൽ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ജനനം. അച്ഛൻ മയിലൻ, അമ്മ ചെല്ലമ്മ. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1993 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. കവിതയോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ച അദ്ദേഹം, ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു.
2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ആദ്യ കവിതാ സമാഹാരം. അവർ കുഞ്ഞിനെ തേടുമ്പോൾ (2013), തമിഴ് കവി എൻ ഡി രാജ്കുമാറിന്റെ സമ്പൂർണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ എന്നിവയാണ് മറ്റു കവിതകൾ. സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവൽ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. എംജി, മദ്രാസ്, കേരള സർവകലാശാലകൾ അദ്ദേഹത്തിന്റെ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദളിത് ആന്തോളജിയിലും ബിനു എം പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു