സില്വര്ലൈന് പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു. സാധാരണക്കാരാണ് സില്‍വര്‍ലൈന് എതിരായ സമരത്തിലുള്ളത്. നന്ദിഗ്രാമില്‍ സിപിഎമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും സതീശന്‍ പറഞ്ഞു. കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളോടും സതീശന്‍ പ്രതികരിച്ചു. പാർട്ടിയെ ദുർബലപ്പെടുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്നും ഇവർക്കെതിരെ നടപടി വേണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടതായും സതീശന്‍ വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.