മാടപ്പള്ളിയിലെ പൊലീസ് നടപടിയടക്കം സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. പൊലീസ് നരനായാട്ട് എന്ന ബാനറുമായി സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച എംഎൽഎമാർ സഭ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ പുറത്തേക്കിറങ്ങി. നിലവിലെ സാഹചര്യത്തിൽ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
പൊലിസിനെ ആയുധമാക്കി കെ റെയിൽ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഇവിടെ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും സതീശൻ വ്യക്തമാക്കി. എംഎൽഎമാർ സമരമുഖത്തെത്തുമെന്നും അവിടെ മർദ്ദനമേറ്റ സ്ത്രീകളോടു കുട്ടികളോടും സംസാരിക്കുമെന്നുമാണ് പ്രഖ്യാപനം. സ്ത്രീ വിരുദ്ധ സമീപനമാണ് ഈ സർക്കാരിന്റേതെന്ന് സതീശൻ ആരോപിക്കുന്നു.
യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. സമരം ശക്തമാക്കാനാണ് തീരുമാനം, സർക്കാർ പിൻവാങ്ങും വരെ സമരം തുടരും. പ്രതിപക്ഷം അസത്യ പ്രചാരണം നടത്തിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ധാർഷ്ട്യം കൊണ്ട് പിണറായിക്ക് അന്ധത ബാധിച്ചുവെന്നാണ് സതീശൻ്റെ കുറ്റപ്പെടുത്തൽ.
നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നത്തേത്. വോട്ട് ഓൺ അക്കൗണ്ട് പാസാക്കലായിരുന്നു പ്രധാന അജണ്ട. പ്രതിപക്ഷം ഇനി സഭയിൽ പങ്കെടുക്കാൻ സാധ്യതയില്ല. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വി ഡി സതീശൻ ആദ്യം തന്നെ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ കെ റെയിലിനെതിരായ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി.
സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ തൽക്കാലം നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലാണ്.
കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും.
കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ്-. വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്